കറാച്ചി: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം. പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജനമേഖലയിലാണ് പള്ളി ഉള്ളത്. ഇവിടെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. എന്നാൽ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം സായുധരായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാര്‍ പൊലീസ് മേധാവി പറഞ്ഞു. തുടർന്ന് വെടിവയ്പില്‍ ഒരു പൊലിസുകാരനും ഒരു അക്രമിയും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ രണ്ടാമത്തെ ആളാണ് പള്ളിയില്‍ സ്‌ഫോടനം നടത്തിയത്. മാത്രമല്ല സ്ഫോടത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.

