വടകര: സഹകരണ ആശുപത്രിക്ക് സമീപം യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലഹരി മാഫിയ അറസ്റ്റില്‍. പുതിയാപ്പ് മേപ്പയില്‍ റോഡില്‍ വലിയപറമ്ബത്ത് സനൂപ് (35), താഴെ അങ്ങാടി കബറുമ്ബുറം നടുക്കണ്ടിയില്‍ സമീര്‍ (31), വടകര നാരായണ നഗരം കൈക്കണ്ടത്തില്‍ രഗീഷ് (36)എന്നിവരെയാണ് വടകര എസ്.ഐ എം. നിജേഷും സംഘവും അറസ്റ്റ് ചെയ്തത്.
മുഖ്യ പ്രതിയായ സനൂപിനെ എടക്കാട് ഇ.എം. റോഡില്‍വെച്ചും മറ്റു രണ്ടുപ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വടകര റെയില്‍വേ സ്റ്റേഷനില്വെച്ചുമാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച കരിമ്പനപ്പാലം ആയില്യത്തില്‍ അമലിനെയാണ് വാള് ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അമലിന്റെ നേതൃത്വത്തിലുള്ള കുറച്ചുപേർ അത് തടഞ്ഞതിലുള്ള പ്രകോപനമാണ് ആക്രമണത്തിനിടയാക്കിയത്. വടിവാള്‍ വീശുന്നതിനിടയില്‍ കൈയില്‍നിന്ന് തെറിച്ചു പോയതിനാല്‍ അമല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.

