ദില്ലി: മുത്തലാഖ് നിരോധനത്തിന്റെ വാർഷികമായ ഓഗസ്റ്റ് ഒന്ന് ഇനി മുതൽ മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. മുത്തലാഖ് എന്ന അനീതിയില്‍ നിന്നും മുസ്ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന ആഗസ്ത് ഒന്നായ ഇന്ന് മുസ്ലിം വനിതാ അവകാശദിനമായി രാജ്യം ആചരിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി മുസ്ലീം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയ്ക്ക് നിയമം കൊണ്ടുവന്നതിന് നന്ദി അറിയിക്കുകയും ചെയ്തു. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്താർ അബ്ബാസ് നഖ്വിക്കൊപ്പം കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ഭൂപേന്ദർ യാദവും പങ്കെടുത്തു.
മുത്തലാഖ് എന്ന സാമൂഹ്യ അനാചാരം നിർത്തലാക്കി മുത്തലാഖ് നിരോധന നിയമം രാജ്യത്ത് നിലവിൽ വന്നതിന് ശേഷം ഇത്തരം കേസുകളിൽ ഗണ്യമായ കുറവ് വന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള സ്വതന്ത്ര ചിന്താഗതിക്കാരായ മുസ്ലീം വനിതകൾ ഈ നിയമത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മാത്രമല്ല രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ സ്വയം പര്യാപ്തത, ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാനും അവരുടെ ഭരണഘടനാപരവും മൗലികവും ജനാധിപത്യപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

