ദില്ലി: ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലീങ്ങളോട് ആഹ്വാനവുമായി മുസ്ലിം സംഘടന.
ഭാരതീയ ജനത പാർട്ടി ഭരണം നടത്തുന്ന കാലത്ത് മുസ്ലീങ്ങൾ ഏറ്റവും സുരക്ഷിതരും സന്തുഷ്ടരുമായതെന്നും രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷിയാണ് ബിജെപിയെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് പുറത്തിറക്കിയ ലഘുലേഖയിൽ വ്യകതമാക്കുന്നു.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ മുസ്ലീങ്ങളുടെ ക്ഷേമത്തിനായി ചെയ്തതെന്ന് പറഞ്ഞുള്ള പദ്ധതികൾ വിവരിച്ചാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഹ്വാനം.
” കോൺഗ്രസ്, സമാജ്‌വാദി പാർട്ടി(എസ്പി), ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) അടക്കമുള്ള പ്രതിപക്ഷകക്ഷികളെല്ലാം മുസ്ലീങ്ങളെ തങ്ങളുടെ വോട്ട്ബാങ്ക് മാത്രമായാണ് പരിഗണിച്ചിട്ടുള്ളത്. അവരെല്ലാം അധികാരത്തിൽ വന്ന ശേഷം സമുദായത്തിന് ദാരിദ്ര്യവും നിരക്ഷരതയും പിന്നാക്കാവസ്ഥയും മുത്തലാഖ് പോലെയുള്ള അതിക്രമങ്ങളും മാത്രമാണുണ്ടായത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ നയാ റോഷ്‌നി, നയാ സവേര, നയാ ഉഡാൻ, സീക്കോ ഔർ കമാവോ അടക്കം 2014 മുതൽ നിരവധി പദ്ധതികളാണ് സമുദായത്തിനു വേണ്ടി ചെയ്തിട്ടുള്ളത്.”- മുസ്ലിം രാഷ്ട്രീയ മഞ്ച് ലഖുലേഖയിൽ പറയുന്നു.
കൂടാതെ 2014നുശേഷം മുസ്ലീങ്ങൾക്കെതിരായ സാമുദായിക ലഹളകളും കലാപങ്ങളുമെല്ലാം പറ്റെ കുറഞ്ഞുവെന്നും ലഘുലേഖയിൽ അവകാശപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന പരിപാടിയിലാണ് ലഘുലേഖ ഇവർ പുറത്തിറക്കിയത്. മുസ്ലിം രാഷ്ട്രീയ മഞ്ച് സ്ഥാപകൻകൂടിയായ ഇന്ദ്രേഷ് കുമാറും ദേശീയ കൺവീനർ സയദ് സയീദും ചടങ്ങിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ലഘുലേഖ വിതരണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്