മൂവാറ്റുപുഴ: ഹൃദ്രോഗത്തിനു ആശുപത്രിയിൽ ചികിത്സയിലിരിക്കെ, വീട്ടിൽ മക്കൾ മാത്രമുള്ളപ്പോൾ ജപ്തി നടപ്പാക്കി മക്കളെ വീടിനു പുറത്താക്കിയ സിപിഎം ഭരിക്കുന്ന മൂവാറ്റുപുഴ അർബൻ ബാങ്കിനെതിരെ കടുത്ത പ്രതിഷേധമായി അജേഷ്. അജേഷ് രോഗിയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മക്കളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഇവരുടെ ബാധ്യത ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതിനിടെ സി.ഐ.ടി.യു. കുടിശ്ശിക അടച്ചുതീര്‍ക്കുകയായിരുന്നു. ഈ സഹായം അജേഷ് നേരത്തെ നിരസിച്ചിരുന്നതാണ്. ഇന്ന് വായ്‌പ്പ അടച്ചു തീർക്കാനായി അജേഷ് എത്തിയപ്പോള്‍ സി.ഐ.ടി.യു. കുടിശ്ശിക അടച്ചെന്നും ചെക്ക് കൈപ്പറ്റാനാവില്ലെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. എന്നാൽ സഹായം ആവശ്യമില്ലെന്നും തുക സ്വീകരിക്കണമെന്നും അജേഷ് ആവശ്യപ്പെടുകയായിരുന്നു. അജേഷിന്റെയും ഭാര്യയുടെയും നിര്‍ബന്ധത്തിന് ഒടുവില്‍ ചെക്ക് കൈപ്പറ്റുകയായിരുന്നു. 1,35,586 രൂപയുടെ ചെക്കാണ് ബാങ്കില്‍ നല്‍കിയത്.
ചെക്ക് മാറി പണമായി നല്‍കാന്‍ ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ഇവര്‍ വഴങ്ങിയില്ല. എം.എല്‍.എ. നല്‍കിയ ചെക്കിലെ തുക കുടിശ്ശികയിലേക്ക് മാറ്റണമെന്നതാണ് അജേഷിന്റെ ആവശ്യം. ഒന്നര ലക്ഷം രൂപയുടെ കുടിശ്ശിക ഈടാക്കാനായി കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയും അജേഷിന്റെ ആരോഗ്യ സ്ഥിതിയെയും കണക്കിലെടുക്കാതെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് നിയമവിരുദ്ധമായി മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തത്. കുടിശ്ശിക നിലവില്‍ തീര്‍ന്നിരിക്കുന്നതിനാല്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.