ദില്ലി : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ 87ആം ജന്മദിനത്തിൽ ആശംസ അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദലൈലാമയുടെ ജന്മദിനാഘോഷങ്ങൾ നടക്കുന്നത് ഹിമാചൽപ്രദേശിലെ ധർമ്മശാല നഗരത്തിലെ സുഗ്ലഗ്ഖാങ് ബുദ്ധക്ഷേത്രത്തിലാണ് . ചടങ്ങിൽ ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ മുഖ്യാതിഥിയായി. ധർമശാലയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുത്തത്. ദലൈലാമ പറയുന്ന സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പാതയിലൂടെ സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്നേ ട്വിറ്ററിലൂടെയും മുഖ്യമന്ത്രി ആശംസകൾ അറിയിച്ചിരുന്നു. സ്‌നേഹം, സത്യം,ധർമ്മം, മനുഷ്യത്വം തുടങ്ങിയ മാനുഷിക ഗുണങ്ങളെ ലോകത്തിനു പകർന്ന് നൽകുന്ന മഹാത്മാവും ആത്മീയനേതാവുമായ ദലൈലാമയ്‌ക്ക് ജന്മദിനാശംസകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അങ്ങയുടെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്ക് ഉണ്ടായിരിക്കട്ടെയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സമൂഹമാദ്ധ്യമങ്ങൾ വഴി ദലൈലാമയ്‌ക്ക് മറ്റ് പ്രമുഖരും ആശംസകൾ അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി തുടങ്ങിയവരാണ് ആശംസകൾ അറിയിച്ചത്. ലോകമെമ്പാടുമുള്ള ദലൈലാമയുടെ അനുയായികൾ ജൂലൈ ആറ് അദ്ദേഹത്തിന്റെ അവതാരദിനമായാണ് ആഘോഷിക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങൾക്ക് ഒന്നും നടന്നിട്ടില്ലായിരുന്നു. ചൈനീസ് ഭരണത്തിന് കീഴിൽ ടിബറ്റൻ ജനത അനുഭവിച്ച ജനാധിപത്യ വിരുദ്ധവും മതവിരുദ്ധവും മനുഷ്യവിരുദ്ധ ദുരിതങ്ങളുടെ യഥാർത്ഥ മുഖം പുറംലോകത്തെ അറിയിക്കുന്നതിൽ ദലൈലാമയുടെ പങ്ക് വലുതാണ്. 1959 ൽ ചൈനയിൽ നിന്ന് പലായനം ചെയ്തത് മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയാണ് അദ്ദേഹം.