Sunday, December 21, 2025

നവരാത്രിയാഘോഷങ്ങൾക്ക് പ്രാരംഭമാകുന്നു; ഭക്തസാഗരമാകാൻ തയ്യാറെടുത്ത് അനന്തപുരി ! പത്മനാഭപുരത്ത് നിന്ന് നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് നാളെ പുറപ്പെടും ; സംസ്ഥാന അതിർത്തിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കും ; എഴുന്നള്ളത്തിന്റെ പുണ്യ നിമിഷങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവനന്തപുരം : നവരാത്രിയാഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചു കൊണ്ട് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തോവാരക്കെട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് നാളെ രാവിലെ ഒൻപതിന് ആരംഭിക്കും. ശുചീന്ദ്രം സ്ഥാണുമലയ ക്ഷേത്ര വളപ്പിൽ നിന്ന് മുന്നൂറ്റി നങ്കയെ പത്മനാഭപുരത്തേക്ക് എഴുന്നള്ളിച്ചു. പത്മനാഭപുരത്തു നിന്ന് പുറപ്പെടുന്ന നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ സ്വീകരിക്കും.

വെള്ളിയാഴ്ച (ഒക്ടോബർ 13) കളിയിക്കാവിളയിലും ശനിയാഴ്ച (ഒക്ടോബർ 14 ) ഉച്ചയ്ക്ക് നഗരാതിർത്തിയായി നേമത്തും ഘോഷയാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. നാളെ രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിലും വെള്ളിയാഴ്ച രാത്രി നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിലും ഇറക്കിപൂജ ഉണ്ടായിരിക്കും. 3 ദിവസത്തെ യാത്രയ്ക്ക് ശേഷം 14 ന് വൈകുന്നേരം ഘോഷയാത്ര തലസ്ഥാന നഗരിയിലെത്തും .

ശനിയാഴ്ച വൈകുന്നേരം കരമന നിന്നും എഴുന്നള്ളത്ത് ശ്രീ പത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. 26 ന് തിരിച്ചെഴുന്നെള്ളിത്തും ആരംഭിക്കും.

പത്മനാഭപുരത്തു നിന്നും അനന്തപുരിയിലേക്കെത്തുന്ന ഈ വിഗ്രഹ ഘോഷയാത്രയുടെ ഭക്തിനിർഭരമായ മുഴുനീള തത്സമയ കാഴ്ചകൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ വ്യാഴാഴ്ച രാവിലെ 08 മണി മുതൽ വീക്ഷിക്കാവുന്നതാണ്.

തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
http://bit.ly/3ZsU9qm

Related Articles

Latest Articles