കണ്ണൂർ : കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പലിലെ രക്ഷപ്പെട്ട 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരം. രക്ഷാപ്രവർത്തനത്തിന് പോയ നാവികസേനാ കപ്പലായ ഐഎൻഎസ് സൂറത്ത് ഇവരുമായി മംഗളൂരുവിൽ മടങ്ങിയെത്തും. അതേസമയം കപ്പൽ ജീവനക്കാരിൽ നാല് പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നേവിയുടെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മൂന്നു ഡോണിയർ വിമാനങ്ങളും 5 കപ്പലുകളുമാണു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കു മുൻപു കപ്പലുകൾ തീപിടിച്ച കപ്പലിനു സമീപത്തെത്തി. ഈ പരിസരത്തുണ്ടായിരുന്ന യുദ്ധക്കപ്പൽ അപകട സ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടു. 5 മണിയോടെ യുദ്ധക്കപ്പൽ അപകട സ്ഥലത്തെത്തി. അപകട സ്ഥലത്തിനു സമീപത്തായുള്ള ചരക്കു കപ്പലുകളായ എം.വി. അംബ്ര, എം.വി. വൺ മാർവൽ എന്നി കപ്പലുകളോടും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകാൻ നിർദേശം നൽകി.

