ഇന്ത്യയിലെ ആദ്യ ഹൈവേ വന്യജീവി ഇടനാഴി നാഗ്പുരിൽ. നാഗ്പുരിനും മുംബൈയ്ക്കുമിടയിലുള്ള ബാലാസാഹേബ് താക്കറെ സമൃദ്ധി മഹാമാര്‍ഗിലാണ് രാജ്യത്തെ ഹൈവേ വന്യജീവി ഇടനാഴിയൊരുങ്ങുക. 26 വന്യജീവി പാലങ്ങളാണ് ഒരുങ്ങുന്നത്. ഇതില്‍ 9 ഓവര്‍പാസ്സുകളും 17 അണ്ടര്‍പാസ്സുകളും ഉള്‍പ്പെടുന്നുണ്ട്.
701 കിലോമീറ്റര്‍ ദൂരമുള്ള ബാലാസാഹേബ് താക്കറെ സമൃദ്ധി മഹാമാര്‍ഗില്‍ ഒരുങ്ങുന്ന വന്യജീവി ഇടനാഴികൾ പ്രത്യേക വേലികെട്ടി തിരിക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ റോഡിലേക്ക് കയറുന്നത് തടയാനാണിത്. ഹൈവേയുടെ 117 കിലോമീറ്റര്‍ ഭാഗം വനപ്രദേശത്തിലൂടെ കടന്നു പോകുന്നത്. മൂന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളും ഇതിലുൾപ്പെടും. വനം വകുപ്പാണ് വന്യജീവി ഇടനാഴി എന്ന ആശയത്തിനു പിന്നില്‍.
2020 ലാണ് ഇടനാഴിക്കായി സ്ഥല പരിശോധന നടക്കുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ മുഖ്യ പങ്ക് വഹിക്കുന്നവയാണ് ഇടനാഴികളെന്ന് വിദ്ഗധര്‍ പറയുന്നു. എല്ലാ തരം വന്യമൃഗങ്ങള്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇടനാഴിയുടെ നിര്‍മാണമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നത്.
അതേസമയം ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് രാജ്യത്താദ്യമായി വന്യജീവി ഇടനാഴി നിര്‍മ്മിക്കുന്നത്. സിമന്റോ ഇരുമ്പോ ഉപയോഗിക്കാതെയാണ് നിര്‍മാണം. കാനഡ. മൊന്റാന, ജര്‍മനി, കൊളറാഡോ, ബ്രസീല്‍, നെതര്‍ലാന്റ്‌സ് തുടങ്ങിയ ഇടങ്ങളിലെ വന്യജീവി ഇടനാഴികള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്. 32 മുതല്‍ 60 മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ഇടനാഴികള്‍ക്ക് 120 മീറ്റര്‍ നീളമുണ്ട്. ഹൈവേ കടന്നു പോകുന്ന പ്രദേശമായതിനാല്‍ ശബ്ദ മലിനീകരണത്തിന് സാധ്യതയുണ്ട്. ഇത് തടയാനുള്ള സംവിധാനങ്ങളും ഇടനാഴിയിലുണ്ടാകും.
1950 ല്‍ ഫ്രാന്‍സിലാണ് ആദ്യ വന്യജീവി ഇടനാഴി വരുന്നത്. വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ഹൈവേകളില്‍ വാഹനം ഇടിച്ചു വന്യമൃഗങ്ങള്‍ ചാവുന്നത് സ്ഥിരം സംഭവമാണ്. ഇതിനുള്ള പരിഹാരമായാണ് വന്യജീവി ഇടനാഴികള്‍ എന്ന ആശയം പലയിടങ്ങളിലും പ്രാവർത്തികമായത്.