രാജ്യത്തെ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു റെഗുലേറ്ററി ബോർഡ് വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
സിനിമകളും ടെലിവിഷനും പോലുള്ള പരമ്പരാഗത മാദ്ധ്യമങ്ങൾ കടന്നു പോകുന്ന പരിശോധനകളും നിയന്ത്രണങ്ങളും ഇല്ലാതെയാണ് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ഹർജിക്കാർ വാദിച്ചിരുന്നത്.ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വയം നിയന്ത്രിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ഐടി റൂൾസ് 2021 അവതരിപ്പിച്ചെങ്കിലും അത് കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇതിന് പുറമെ ചൂതാട്ടം, മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയവയുടെ പഴുതുകൾ ഉപയോഗിച്ച് പരസ്യങ്ങൾക്കായി നിരോധിച്ചിരിക്കുന്ന വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി OTT മീഡിയം മാറിയതായും ഹർജിക്കാരൻ വാദിച്ചു.

