അതിർത്തി തർക്കങ്ങൾ പരിഹരിക്കാനായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി. ഓഗസ്റ്റ് 19 നാണ് ദൗലത്ത് ബേഗ് ഓൾഡിയിലും ചുഷൂലും ആറ് ദിവസം നീണ്ടുനിന്ന മേജർ ജനറൽ തല ചർച്ചകൾ ആരംഭിച്ചത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളുടെ പടിഞ്ഞാറൻ സെക്ടറിലെ എൽഎസിയിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പങ്കുവച്ചിരുന്നു. വിപുലമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ ബ്രിക്‌സിലെ അംഗത്വം വിപുലീകരിക്കാൻ സമ്മതിക്കുകയും, ആറ് രാജ്യങ്ങളെ ബ്ലോക്കിൽ ക്ഷണിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയും ഷി ജിൻപിംഗും തമ്മിലുള്ള അനൗപചാരിക സംഭാഷണം നടന്നത്.
അതേസമയം മാർഗ്ഗനിർദ്ദേശങ്ങളിലും തത്ത്വങ്ങളിലും മാറ്റങ്ങൾ വരുത്തിയ ശേഷം, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളെ ഗ്രൂപ്പിലെ പുതിയ അംഗങ്ങളായി അംഗീകരിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ തീരുമാനിച്ചു .