Monday, May 20, 2024
spot_img

ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ സംഘങ്ങൾക്കോ നീതിക്കായി പോരാടുന്ന ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരും ! ഇസ്രയേൽ – ഹമാസ് യുദ്ധം 100–ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു

ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ‘‘ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ സംഘങ്ങൾക്കോ നീതിക്കായി പോരാടുന്ന ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരും, അത് ഞങ്ങൾ ചെയ്തിരിക്കും’’ – ഇസ്രയേൽ – ഹമാസ് യുദ്ധം 100–ാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പരാമർശം.

രാജ്യാന്തര നീതിന്യായ കോടതിയിൽ നൽകിയ പരാതിയെയും ഇറാന്റെ പിന്തുണയോടെ ആക്രമണം അഴിച്ചുവിടുന്ന ഹൂതികൾ ഉൾപ്പെടെയുള്ള സായുധ സംഘങ്ങളേയും അദ്ദേഹം വിമർശിച്ചു.ഗാസയിലെ സൈനിക നീക്കത്തിലൂടെ ഹമാസിനെ ഏതാണ്ട് അമർച്ച ചെയ്യാനായെന്നുംനെതന്യാഹു അവകാശപ്പെട്ടു. വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്തവര്‍ക്ക് എളുപ്പത്തിൽ മടങ്ങിവരാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . അപകടാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളെ തിരികെ അതേ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്ന് രാജ്യാന്തര നിയമമുണ്ട്. അവിടെ ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബർ 7നു ഇസ്രയേൽ അതിർത്തി തകർത്തെത്തി ഹമാസ് നടത്തിയ കൂട്ടക്കുരുതിയെ തുടർന്നുള്ള ഇസ്രയേൽ പ്രത്യാക്രമണം നിലവിൽ ‌മധ്യ ഗാസയിലെ ബുറൈജ്, നുസുറത്ത്, മഗാസി അഭയാർഥി മേഖലകളിലും വടക്കൻ ഗാസയിലും ബയ്ത്ത് ലാഹിയ, ദറജ് മേഖലയിലുമായി വ്യാപിച്ചിട്ടുണ്ട്.
മധ്യ ഗാസയിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെ ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവർത്തിച്ച സേന, ഗാസയിലെ സാധാരണക്കാർക്ക് ഉപദ്രവമുണ്ടാകുന്നത് ഒഴിവാക്കി ശ്രദ്ധാപൂർവമാണ് മുന്നോട്ട് പോകുന്നത്.

Related Articles

Latest Articles