ദില്ലി : മുംബൈ ഭീകരാക്രമത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിലെത്തിച്ചു. റാണയുമായുള്ള പ്രത്യേക വിമാനം വൈകുന്നേരത്തോടെ ദില്ലിയിലെ വ്യോമസേനാ താവളത്തിൽ എത്തി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഇയാളെ എൻഐഎയുടെ ഓഫിസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു നടപടി ക്രമങ്ങൾക്കു ശേഷം പിന്നീട് തിഹാർ ജയിലിലെ അതീവസുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും.
എൻഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. തിഹാർ ജയിലിൽ അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റിയ ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു
കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ സഹായിയായിരുന്നു റാണ.അമേരിക്കയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടെ ഇയാളെ 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.

