Monday, December 15, 2025

നിപ ! അതീവ ജാഗ്രതയിൽ മലപ്പുറം ! ജില്ലയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 175 ആയി ; 74 പേർ ആരോഗ്യ പ്രവർത്തകർ

മലപ്പുറം : നിപയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 175 ആയി. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടൻ തന്നെ ലഭ്യമായേക്കും

നിപ മൂലം മരിച്ച 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു.സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് പുറത്തു വന്നിരിക്കുന്നത്. നിലമ്പൂർ പോലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ട്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

യുവാവിന്റെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.

Related Articles

Latest Articles