ദില്ലി: സർക്കാർ ഉടമസ്ഥതയിലുള്ള 14 കമ്പനികൾ തങ്ങളുടെ മൂലധന വിഹിതത്തിന്റെ 75 ശതമാനം ഡിസംബർ അവസാനത്തോടെ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ വകുപ്പ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചു. കോവിഡ് പകർച്ചവ്യാധി മൂലമുളള സാമ്പത്തിക ആഘാതം മയപ്പെടുത്തുന്നതിനായി മൂലധനത്തിന്റെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും വേഗത നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പെട്രോളിയം, പ്രകൃതിവാതകം, കൽക്കരി മന്ത്രാലയ സെക്രട്ടറിമാരുമായും ഈ വകുപ്പുകൾക്ക് കീഴിലുള്ള 14 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരുമായും ധനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉണ്ടായത്.
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ സംവിധാനങ്ങളുമായും ധനമന്ത്രി നടത്തിവരുന്ന വീഡിയോ കോൺഫറൻസ് പരമ്പരയിലെ നാലാമത്തെ യോഗമായിരുന്നു ഇന്ന് നടന്നത്.