ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു അദ്ധ്യക്ഷ പദവിയിലേക്ക്. നിലവിലെ ദേശീയ അദ്ധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിനു പിന്നാലെയാണ് ദില്ലിയിൽചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ നിതീഷ് കുമാറിനെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. ജെഡിയു സഖ്യമായ ആർജെഡിയോടുള്ള അടുപ്പമാണ് ലലൻ സിങ്ങിന്റെ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ജെഡിയു, ആർജെഡിയിൽ ലയിക്കുമെന്ന് ലാലു യാദവ് തന്നോട് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലാലു യാദവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തള്ളിയിരുന്നു.
ബിജെപിയുമായി സഖ്യത്തിലേർപ്പെടാനാണ് നിതീഷിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, നിതീഷ് I.N.D.I മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നന്നും അതിന്റെ ഭാഗമായാണ് അദ്ധ്യക്ഷ പദവിയിലെത്തിയതെന്നുമാണ് ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങിന്റെ പ്രതികരണം.