പ്രതിപക്ഷ ഐക്യത്തിൽനിന്ന് അകൽച്ചയുടെ സൂചന നൽകുന്ന നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയിൽ നടക്കുന്ന റാലിയിൽ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു. എം.എൽ.എമാരോടും ബേതിയയിൽ എത്താൻ നിതീഷ് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ജെഡിയു വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
നിയമസഭ പിരിച്ചുവിടാൻ നിതീഷ് ശുപാർശ ചെയ്യുമെന്ന അഭ്യൂഹവും പട്‌നയിൽ ഉയരുന്നുണ്ട്. ഭരണകക്ഷിയായ മഹാസഖ്യത്തിൽ വിള്ളൽ വീഴുന്നെന്ന സൂചന ഉയർത്തി ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്‌നയിൽ പ്രത്യേകം യോഗംചേർന്നിരുന്നു. നിതീഷും ആർ.ജെ.ഡി.യുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. കുടുംബവാഴ്ച വിഷയം ഉയർത്തി നിതീഷ് ബുധനാഴ്ച ലാലു കുടുംബത്തെ പരോക്ഷമായി ലക്ഷ്യമിട്ട് നടത്തിയ വിമർശനങ്ങളും അസ്വസ്ഥതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈമാസം 30-ന് ബിഹാറിലെത്തുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിൽ നിതീഷ് പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളും ഇതേത്തുടർന്ന് ഉയർന്നിട്ടുണ്ട്.

