ബാർമർ :അശ്ലീല വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാജസ്ഥാനിൽ മുൻ എംഎൽഎയെ പുറത്താക്കി കോൺഗ്രസ്. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയായ മേവാ റാം ജെയിനെതിരെയാണ് നടപടി. മേവാ റാമിന്റെ പ്രവർത്തനങ്ങൾ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുമ്പും മേവാ റാം ജെയിനിന്റെ അശ്ലീല വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വീഡിയോ ദൃശ്യങ്ങൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അവകാശപ്പെട്ട മേവാ റാം കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നു. ബാർമർ നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നു തവണ നിയമസഭയിലെത്തിയ ജനപ്രതിനിധിയാണ് മേവാ റാം ജെയ്നിൻ.ഇക്കഴിഞ്ഞ ഡിസംബറിൽ ജോധ്പുരിൽ ഒരു യുവതി ബലാത്സംഗത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിലെ തുടർനടപടികൾ തടഞ്ഞ മേവാ റാം പകരം മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയും ലൈംഗികാതിക്രമത്തിന് യുവതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
5 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ ഇയാൾക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവംബർ 25ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ പരിഗണിച്ച കോദ്‌ഫത്തി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടർനടപടികൾ ആരംഭിക്കാൻ ഇഡിയോട് നിർദ്ദേശിച്ചിരുന്നു.

