കൊല്ലം∙ താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും ശശിതരൂർ എം.പി. അയോദ്ധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും തരൂർ വ്യക്തമാക്കി. ജനുവരി 22ന് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന കർണാടക സർക്കാർ ഉത്തരവു സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിൻ്റെ മറുപടി.
ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. ദൈവത്തിൻ്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്.ജനങ്ങൾ പ്രാർത്ഥിക്കുന്നത് അവരുടെ സ്വന്തം താൽപര്യം കൊണ്ടാണ്. ആരും സർക്കാർ പറഞ്ഞിട്ടല്ല പ്രാർത്ഥിക്കാൻ പോകുന്നത്’’– തരൂർ പറഞ്ഞു.
അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, ‘22–ാം തീയതിക്ക് ഇനിയും ദിവസം ഉണ്ടല്ലോ’ എന്ന് അദ്ദേഹം മറുപടി നൽകി.