ദില്ലി : പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പുറത്തിറക്കിയ വിവാദ ഉത്തരവ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചു. ഫെബ്രുവരി 6 നാണു ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് ചില കോണുകളിൽ നിന്ന് വിമര്‍ശനം ഉയർത്തിയിരുന്നു. ഉത്തരവ് പിന്‍വലിക്കുന്നതിനു പിന്നിലെ കാരണത്തെക്കുറിച്ച് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ. ദത്ത ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തതയില്ല.
പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്നത് മുൻനിർത്തിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് പിന്നീട് വിശദീകരിച്ചിരുന്നു.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാന്‍ ഇടയാക്കിയെന്നും സർക്കുലറിൽ പരാമർശമുണ്ടായിരുന്നു. പ്രചാരം വർധിച്ചു വരുന്ന വാലന്റൈന്‍സ് ഡേ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ആരോപിച്ച് നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു .