തിരുവനന്തപുരം: തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിന്റെ ഓണകിറ്റ് അർഹരായവർക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ പൂർത്തിയായത് പത്ത് ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തത്. ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്. തൃശൂർ, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കിറ്റുകൾ വിതരണം ഏറ്റവും കുറവ്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പായസം മിക്സും മസാല പൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ മസാല പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിങ് പൂർത്തിയാക്കാനാണ് നിർദ്ദേശം.
അതേസമയം ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈകോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് വിതരണം വൈകിയതിനുള്ള കാരണമായി മന്ത്രി പറഞ്ഞത്. ഇത്തവണ എല്ലാവർക്കും ഓണകിറ്റ് ലഭിക്കില്ലെന്നത് കേരളം ഒന്നടങ്കം ചർച്ചയായിരുന്നു. സബ്‌സിഡി സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകുന്നില്ലെന്നതും വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. അതേസമയം അവശ്യ സാധനങ്ങൾക്ക് പോലും വില വർദ്ധിക്കുന്നതും ഏറെ പ്രയാസപ്പെടുത്തുകയാണ്. തേയില, ചെറുപയർപരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടിഉപ്പ് തുടങ്ങിയവയാണ് ഇത്തവണത്തെ കിറ്റിലെ സാധനങ്ങൾ. വില ഉയർന്നുനിൽക്കുന്നതിനാൽ ഏലയ്ക്കയും, ശർക്കരവരട്ടിയും ഉണക്കലരിയും പഞ്ചസാരയുമൊക്കെ കിറ്റിൽനിന്ന് പുറത്തായിരിക്കുകയാണ്.

