ദില്ലി: ഐ എൻ എക്സ് മീഡിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ മുൻ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു. ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സിബിഐ ആരംഭിച്ചതായാണ് വിവരം . നടപടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് സിബിഐ സംഘം ചിദംബരത്തിന്റെ വസതിയിലെത്തിയെങ്കിലും ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില് രാത്രിയോടെ മടങ്ങി. സിബിഐ മടങ്ങിയതിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘവും ചിദംബരത്തിന്റെ വസതിയിലെത്തി. ചിദംബരം ഒളിവിലാണെന്നാണ് സൂചന.
ദില്ലി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരേ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചിദംബരം അറിയിച്ചു.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്സ് മീഡിയയിൽ 305 കോടിയുടെ ഇടപാട് നടത്തുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി വഴിവിട്ട് നേടിയെന്നാണ് ആരോപണം. 2007ൽ നടന്ന ഇടപാടിൽ മകൻ കാർത്തി ചിദംബരം കൈക്കൂലി വാങ്ങിയെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള 54 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരെ അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലിലാണ് അഴിമതി ചുരുളഴിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഡൽഹി കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസെടുത്തതിനൊപ്പം കേസ് രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങളറിയാൻ ചിദംബരത്തെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്ന നിലപാടാണ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കോടതിയിൽ നിലപാട് അറിയിച്ചത്. ഇതാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളാൻ കാരണം.

