കോട്ടയം: ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഒരുമാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പി.ജെ.ജോസഫ് കോടതിയെ സമീപിച്ചത്. പി.ജെ ജോസഫിന്‍റെ അധ്യക്ഷതയിൽ കോട്ടയത്തെ ഹോട്ടലിൽ ജില്ലാ നേതൃയോഗം ചേരുന്നതിനിടെയാണ് കോടതി തീരുമാനമുണ്ടായത്.
പാർട്ടി ചെയർമാൻ എന്നനിലയിൽ ജോസ് കെ.മാണി പ്രവർത്തിക്കരുതെന്ന ഇടുക്കി, കട്ടപ്പന കോടതി ഉത്തരവുകൾ നിലനിൽക്കേ, സർവകക്ഷിയോഗത്തിൽ ജോസ് കെ.മാണിയെ ക്ഷണിച്ചത് ശരിയല്ല. വെള്ളിയാഴ്ച ഹൈക്കോടതി ചിഹ്നം സംബന്ധിച്ച കേസ് പരിഗണിക്കുന്നുണ്ടെന്ന് താൻ മുഖ്യമന്ത്രിക്ക് എഴുതിനൽകിയിരുന്നുവെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
വിഷയത്തില്‍ കോടതിയലക്ഷ്യത്തിന് ജോസ് കെ.മാണി നടപടി നേരിടേണ്ടിവരുെമന്നും സത്യവും നീതിയും വിജയിച്ചെന്നും ദൈവം ഞങ്ങളുടെ കൂടെയാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. അതേസമയം, ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിന്മേൽ താത്‌കാലിക സ്റ്റേ മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജോസ് കെ.മാണി പ്രതികരിച്ചു.