തിരുവനന്തപുരം: പന്തീരങ്കാവ് കേസിലെ നാലാം പ്രതി കൽപ്പറ്റ സ്വദേശി വിജിതിനെതിരെ ഗുരുതര ആരോപണവുമായി എൻഐഎ. വിജിത്തിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് വിജിത്താണ് സഹായം എത്തിച്ച് നൽകുന്നതെന്നും എൻഐഎ ആരോപിക്കുന്നു.
കേസിൽ ഒളിവിൽ കഴിയുന്ന സി പി ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ക്ക് ഗുഢാലോചന നടത്തിയതായാണ് എന്‍ഐഎ കണ്ടെത്തൽ. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ നല്‍കുന്നത് വിജിത്ത് ആണെന്നും എന്‍ഐഎ ആരോപിക്കുന്നു. പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണ് സംഘടനയിൽ വിജിത്ത് അറിയപ്പെടുന്നതെന്നും കോടതിയിൽ എൻഐഎ പറഞ്ഞു.
അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് വിജിത്താണ്. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിത്ത് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നും കോടതിയിൽ സമർപ്പിച്ച എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിജിതിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും എന്‍ഐഎ അറിയിച്ചു. വിജിതിനെ അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.