മുംബൈ: വിമാനത്താവള റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ചതിന് വിമാന കമ്പനിയായ ഇൻഡിഗോക്ക് ഒന്നര കോടി രൂപ പിഴ. മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. വിമാനം മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് യാത്രക്കാർ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
തുടർന്ന് സുരക്ഷ ഭീഷണിയുണ്ടാക്കുന്ന സാഹചര്യം തടയാൻ ശ്രമിക്കാത്തതിന് ഇൻഡിഗോക്കും മുംബൈ വിമാനത്താവളത്തിനും വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപ വീതവും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) ഇൻഡിഗോക്ക് 1.2 കോടിയും വിമാനത്താവളത്തിന് 60 ലക്ഷവുമാണ് പിഴയിട്ടത്.
അച്ചടക്കം പാലിക്കുന്നതിൽ മുംബൈ വിമാനത്താവളം പരാജയപ്പെട്ടെന്നും യാത്രക്കാരുടെ നീക്കം തടയാൻ നടപടിയെടുത്തില്ലെന്നും ഡിജിസിഎ പറഞ്ഞു.