പട്ന: അറുപത് അടി നീളമുള്ള പാലം പട്ടാപകൽ മോഷ്ടിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് അസാധാരണ മോഷണം നടന്നത്. അമിയാവറിലെ അറ കനാലിന് കുറുകെ നിര്‍മ്മിച്ച പാലമാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയത്.
സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം ഗ്യാസ് കട്ടറുകളും ജെ.സി.ബിയും അടക്കമുള്ള മെഷീനുകള്‍ ഉപയോഗിച്ച് പാലം പൊളിച്ചുനീക്കിയ ശേഷം അവശിഷ്ടങ്ങളുമായി കടന്നുകളഞ്ഞത്.
പാലം പൊളിക്കുന്നതിനായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ എത്തിയതായി നാട്ടുകാര്‍ ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറായ അര്‍ഷദ് കമല്‍ ഷംഷിയെ അറിയച്ചതോടെയാണ് മോഷണം പുറത്തറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
1972ല്‍ നിര്‍മിച്ച പാലം ഏറെക്കാലമായി ഉപേക്ഷിച്ചതും തകര്‍ന്ന നിലയിലുമായിരുന്നു. 60 അടി നീളവും 12 അടി ഉയരവുമുള്ള പാലമാണ് പട്ടാപ്പകല്‍ മോഷ്ടാക്കള്‍ പൊളിച്ചുനീക്കിയത്.