കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിന്‍റെ രേഖകള്‍ സിബിഐയ്ക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. രേഖകള്‍ കൈമാറാന്‍ ഉന്നത തലങ്ങളില്‍നിന്ന് അനുമതി ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതേ തുടര്‍ന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നേരത്തെ തന്നെ കേസിന്‍റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് കൈമാറുകയും പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശിച്ചുകൊണ്ടാണ് കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. എന്നാല്‍ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്നായിരുന്നു സി.ബി.ഐയുടെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതേ തുടര്‍ന്ന് രേഖകള്‍ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും രേഖകൾ കൈമാറാത്തതിനെത്തുടർന്നാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഇരുവരുടേയും കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.