ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ കേരളത്തിലെ മാദ്ധ്യമങ്ങൾ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചാരണത്തിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്ത്. ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങൾ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നത്.അതേ സുരക്ഷാ കാരണങ്ങൾ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചത്. എന്നാൽ, കേരളത്തിലെ ചില മാദ്ധ്യമങ്ങൾ യാഥാർത്ഥ്യ വിവരങ്ങൾ മറച്ചുവെച്ച്, അനുമതി നിഷേധിച്ചതിനെ വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെ വിവാദവിഷയമാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ്, കേന്ദ്ര മന്ത്രിയായുള്ള നിലയിൽ ഈ വിശദീകരണം നൽകുന്നത്.”- ജോർജ് കുര്യൻ വ്യക്തമാക്കി.

