ഭോപ്പാൽ: മധ്യപ്രദേശിൽ ഫോൺപേയുടെ ലോഗോ ഉപയോഗിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കോൺഗ്രസ് നടത്തുന്ന പോസ്റ്റർ ക്യാംപെയ്ൻ, പാർട്ടി നേതൃത്വത്തെ കൊണ്ട് ചെന്ന് ചാടിച്ചത് വൻ അബദ്ധത്തിൽ. അഴിമതി ആരോപണത്തോടൊപ്പം ഫോൺപേയുടെ ചിഹ്നത്തോടു കൂടിയ പോസ്റ്ററിൽ ക്യൂആർ കോഡിന്റെ സ്ഥാനത്ത് ശിവരാജ് ചൗഹാന്റെ ചിത്രം ഉപയോഗിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റർ. ഇതിൽ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കമ്പനി.
തലസ്ഥാന നഗരമായ ഭോപ്പാലിലാണ് ‘നിങ്ങളുടെ ജോലിക്കായി 50 ശതമാനം കമ്മിഷൻ നൽകണം’– എന്ന കുറിപ്പോടെയാണ് പോസ്റ്റർ പതിച്ചത്. കമ്പനിയുടെ പേരും ലോഗോയും അനാവശ്യമായി ഉപയോഗപ്പെടുത്തിയതിനെതിരെ ഫോൺപേ ട്വിറ്ററിലൂടെ നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.
‘‘കമ്പനിയുടെ ലോഗോ അനാവശ്യമായി ഉപയോഗപ്പെടുത്തുന്നതിന് ഫോൺപേ എതിരാണ്. രാഷ്ട്രീയപരമായോ അല്ലാതെയോ കമ്പനിയുടെ ലോഗോ ഉപയോഗിക്കാൻ അനുവദിക്കില്ല. ഒരു പാർട്ടിയുടെയും രാഷ്ട്രീയ പ്രചാരണവുമായി ഞങ്ങൾക്കു ബന്ധമില്ല’’– കമ്പനി ട്വിറ്ററിലൂടെ പ്രതികരിച്ചു. കമ്പനിയുടെ പേരും ലോഗോയും ഉപയോഗിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ ഉടനടി നീക്കം ചെയ്യണമെന്നും മധ്യപ്രദേശ് കോൺഗ്രസ് പാർട്ടിയോടു ഫോൺപേ ആവശ്യപ്പെട്ടു. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.