ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്നും സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത്. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവർണർ വന്നാലും സിപിഎം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ല.
മുസ്ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാർട്ടിയാണ് ബിജെപി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയർത്തി പിടിച്ചത് ബിജെപിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൻ്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബിജെപി മാത്രമാണ്.”- കെ സുരേന്ദ്രൻ പറഞ്ഞു

