Saturday, December 20, 2025

താൻ എല്ലാം തികഞ്ഞവനെന്നാണ് പിണറായി വിജയന്റെ ഭാവം !!തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; രൂക്ഷ വിമർശനം ഇന്നലെ എംപി യോഗത്തിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായി

എല്ലാം തികഞ്ഞവനെന്ന ഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് തുറന്നടിച്ച് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ വാക്ക്പോരിന് പിന്നാലെയായിരുന്നു വീണ്ടും വിമർശനവുമായി ഉണ്ണിത്താൻ രംഗത്ത് വന്നത്.

“എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞു. എയിംസ് കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ താൻ ചോദ്യം ചെയ്യുകയായിരുന്നു. കാസർഗോഡ് ആശുപത്രികളിൽ പലതിലും സൗകര്യങ്ങളില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. കാസർഗോഡ് – പാണത്തൂർ റെയിൽ പദ്ധതിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്. എന്‍ഒസി കൊടുക്കാം എന്ന് പറയുന്നതല്ലാതെ സർക്കാർ നൽകുന്നില്ല. മുഖ്യമന്ത്രി എന്നോട് തട്ടിക്കയറിയുകയായിരുന്നു. എൻഒസി എം പിയുടെ കൈയ്യിൽ തരാം എന്ന് പിണറായി പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാദിക്കുന്നതിൽ നിക്ഷിപ്ത താൽപ്പര്യമുണ്ട്.

മുഖ്യമന്ത്രിക്ക് അസഹിഷ്ണുത പാടില്ല. എല്ലാം തികഞ്ഞവനാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പൊതു പ്രവർത്തകരോട് മാന്യമായി പെരുമാറാൻ പഠിക്കണം.എയിംസ് കോഴിക്കോട് കൊണ്ടുവരുന്നതിൽ എന്താണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം എന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തണം. ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകും.” – രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എംപിമാരുടെ യോഗത്തിലാണ് രാജ്മോഹൻ ഉണ്ണിത്താനും പിണറായി വിജയനും തമ്മില്‍ വാക്ക്പോരുണ്ടായത്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്. കാസർകോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നു.

കാസർഗോഡ് – പാണത്തൂർ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻഒസി നൽകാൻ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താൻ വിമർശിച്ചു. സംസ്ഥാനം എൻ.ഒ.സി നൽകിയാൽ കർണാടകയിലെ കോൺഗ്രസ് സർക്കാറുമായി ചർച്ചയിൽ താൻ കൂടി മുൻകൈ എടുക്കാമെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി എന്നാൽ പിന്നെ കേരളത്തിന്‍റെ എൻ.ഒ.സി എം.പിയുടെ കൈയിൽ തരാമെന്ന് പ്രതികരിച്ചു. അത്തരം പരാമർശങ്ങളൊന്നും വേണ്ടെന്നും അതൊക്കെ കൈയിൽ വെച്ചാൽ മതിയെന്നും തിരിച്ചടിച്ച് ഉണ്ണിത്താനും എഴുന്നേറ്റതോടെയാണ് വാക്പോര് കനത്തത്.

Related Articles

Latest Articles