പട്‌ന: 2047 ഓടെ ഇന്ത്യയെ ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1857ലെ കലാപത്തില്‍ പങ്കെടുത്ത വീര്‍ കുൻവർ സിങ്ങിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ. ബിഹാറിലെ ജഗദിഷ്പുരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2047 ആകുമ്പോഴേക്കും ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കുകയാണ് മോദി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരി സമയത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയതും വാക്‌സിന്‍ സൗജന്യമായി നല്‍കിയതുമടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
അതേസമയം രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അമിത് ഷായുടെ പ്രസ്താവന. ചടങ്ങില്‍ 77,000 ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് മിനിറ്റ് നേരം ദേശീയ പതാക വീശി. ഇതൊരു റെക്കോര്‍ഡാണ്. പാക്കിസ്ഥാനിലെ ലാഹോറിൽ 56,000-ത്തോളം പേർ ഒരേസമയം ദേശീയ പതാക വീശിയ മുൻ റെക്കോർഡ് തകർന്നതോടെ ഈ നേട്ടം ചരിത്രത്തിൽ ഇടംപിടിച്ചു.
പ്രസംഗത്തിനിടെ ആര്‍ജെഡിക്കെതിരെയും അമിത് ഷാ വിമര്‍ശനമുന്നയിച്ചു. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകൾ പതിക്കുന്നത് ഒഴിവാക്കിയാലും അദ്ദേഹത്തിന്റെ ഓർമ്മകൾ മായ്ക്കാൻ കഴിയില്ലെന്നും, അദ്ദേഹം ബിഹാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ കാടത്തം നിറഞ്ഞ പരിഷ്‌കാരങ്ങളുടെ ഓര്‍മകളെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നു അമിത് ഷാ വ്യക്തമാക്കി.