പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിക്കുന്നതിന് മുൻപ് കാൽതൊട്ട് വന്ദിച്ച വയോധിക ആര്? ഈ ചോദ്യത്തിന് ഉത്തരം തേടി സൈബർ ലോകത്ത് പരതിയവർ ഏറെ.
വാരണാസിയെ പ്രകമ്പനം കൊള്ളിച്ച റോഡ്ഷോയ്ക്കും ഗംഗാ ആരതിയ്ക്കും ശേഷം ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക വരണാധികാരിക്ക് മുന്നിൽ സമർപ്പിച്ചത്. എൻഡിഎയുടെ മുതിന്ന നേതാക്കളെ കൂടാതെ മോദിയെ നാമനിദ്ദേശം ചെയ്യാൻ നിയോഗിക്കപ്പെട്ട നാല് അറിയപ്പെടാത്ത മുഖങ്ങളും അപ്പോൾ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അതിൽ ഒരാളായ വയോധികയുടെ കാല് തൊട്ട് മോദി വന്ദിച്ചതാണ് മാധ്യമ ശ്രദ്ധപിടിച്ചു പറ്റാൻ കാരണം.
വാരണാസിയിലെ ബിജെപി സ്ഥാനാർത്ഥിയായി മോദിയെ നാമനിർദ്ദേശം ചെയ്ത വനിത, പക്ഷെ സാധാരണക്കാരിയല്ല. ബനാറസ് ഹിന്ദു സർവ്വകലാശാല സ്ഥാപകൻ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ മാനസപുത്രിയായ ഡോ.അന്നപൂർണ ശുക്ലയാണ് ഇത്. വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഡോ അന്നപൂർണ ബനാറസ് ഹിന്ദു കോളേജിന്റെ പ്രിൻസിപ്പിലായി വിരമിച്ച ആളാണ്. തന്നെ തേടിച്ചെന്നവരോട് നരേന്ദ്രമോദി തന്റെ കാൽതൊട്ട് വന്ദിച്ച നിമിഷം ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് ഡോ.അന്നപൂർണ പറഞ്ഞു. “ഒരു അമ്മയെ പോലെയാണ് ഞാൻ അദ്ദേഹത്തെ അനുഗ്രഹിച്ചത്” എന്ന് അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാരണാസി നഗരം ഏറെ വികസിപ്പിച്ചിട്ടുണ്ടെന്ന് അന്നപൂർണ പറഞ്ഞു.
റോഡുകൾക്ക് വീതി കൂട്ടുകയും ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നഗരവും ഗംഗയും ഏറെ വൃത്തിയായി. നരേന്ദ്ര മോദി ഈ വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.