ദില്ലി: ദൂബ ഇന്ത്യയുടെ പഴയ സുഹൃത്തെന്നും ബന്ധങ്ങളുടെ പുതിയ അദ്ധ്യായം തുടങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അർത്ഥത്തിലുള്ള വ്യാപാരത്തിനും അതിർത്തി കടന്നുള്ള ബന്ധത്തിനും മുൻഗണന നൽകാൻ താനും പ്രധാനമന്ത്രി ദൂബയും തീരുമാനിച്ചുവെന്ന് നരേന്ദ്രമോദി അറിയിച്ചു. കൂടാതെ നേപ്പാൾ പോലീസ് അക്കാദമി, ട്രെയിൻ സർവ്വീസ്, നേപ്പാൾ ഗഞ്ചിലെ ഇ-ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്, രാമായണ സർക്യൂട്ട് തുടങ്ങിയ പദ്ധതികൾ ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റർനാഷണൽ സോളാർ അലയൻസിൽ നേപ്പാൾ അംഗമായതിൽ പ്രത്യേക സന്തോഷമുണ്ടെന്നും ഇത് സുസ്ഥിരവും സാമ്പത്തികവും ശുദ്ധവുമായ ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും നേപ്പാളിലെ ജലവൈദ്യുത വികസന പദ്ധതികളിൽ പങ്കാളിയാകാൻ ഇന്ത്യൻ കമ്പനികൾ സമ്മതിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘ദൂബ ഇന്ത്യയുടെ പഴയ സുഹൃത്താണ്. ഇന്ത്യ-നേപ്പാൾ ബന്ധം ദൃഢമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. വർഷങ്ങൾക്ക് മുൻപേ ഇരുരാജ്യങ്ങളും സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും കൂട്ടാളികളാണ്. നേപ്പാളിന്റെ സമാധാനത്തിന്റെയും പുരോഗതിയുടെയും വികസനത്തിന്റെയും യാത്രയിൽ ഇന്ത്യ ഉറച്ച പങ്കാളിയാണ്- പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ നേപ്പാളി ജനതയോടുള്ള പ്രധാനമന്ത്രിയുടെ സ്‌നേഹത്തിന് നന്ദിയെന്ന് ദൂബ പറഞ്ഞു. ഇന്നത്തെ സന്ദർശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വികസനത്തെ താൻ അഭിനന്ദിക്കുന്നുവെന്നും. കോവിഡ് പ്രതിസന്ധി സമയത്ത് നേപ്പാളിലെ ജനങ്ങൾക്ക് വാക്‌സിന് പുറമെ മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ച് ഇന്ത്യ സഹായിച്ചുവെന്നും ദൂബ പറഞ്ഞു.