മലപ്പുറം: ദർസ് വിദ്യാർത്ഥിയായ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് കാന്തപുരം വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനെതിരെ കേസ്. കാന്തപുരം എ പി വിഭാഗം സുന്നി നേതാവും പ്രമുഖ മത പ്രഭാഷകനുമായ മമ്പാട് വഹാബ് സഖാഫിക്കെതിരെയാണ് പീഡന ആരോപണവുമായി 14 കാരൻ രംഗത്തുവന്നത്. കുട്ടിയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തു .
പള്ളി ദർസിലെ ഉസ്താദ് കൂടിയാണ് വഹാബ് സഖാഫി, ഈ അധികാരം ഉപയോഗിച്ചാണ് കുട്ടിയെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്. ഇതേ ദർസിലെ മറ്റൊരു ഉസ്താദിനെതിരെയും സമാനമായ പരാതി ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിരവധി കുട്ടികൾ ഇവരുടെ പീഡനത്തിന് ഇരയായതായാണ് വിവരം.
കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതറിഞ്ഞ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരോടും പോലീസിനോടും കുട്ടി ഉസ്താദിനെതിരായ മൊഴി നൽകി. കുട്ടി മൊഴി നൽകിയതിന് പിന്നാലെ ഉസ്താദും സഹായിയും ഒളിവിൽ കഴിയുകയാണിപ്പോൾ .
പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കോടതിയിൽ കുട്ടിയുടെ മൊഴിമാറ്റിക്കാൻ സമ്മർദം നടക്കുന്നതായി ഇതിനോടകം ആരോപണം ഉയരുന്നുണ്ട്. കേസിൽ ഉൾപ്പെട്ടത് പ്രമുഖനായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടലുകളും നടക്കുന്നുണ്ടെന്നാണ് വിവരം.

