തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കുത്തേറ്റ വിദ്യാർഥിയുടെ മൊഴി. തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്നാണ് അഖില്‍ മെഡിക്കല്‍ കോളേജ് ഡോക്ടർക്ക് മൊഴി നൽകിയത്. ആക്രമിക്കാന്‍ ശിവരഞ്ജിത്തിനെ സഹായിച്ചത് യൂണിറ്റ് സെക്രട്ടറിയായ നസീം ആണ്. അക്രമിച്ച സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയില്‍ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോളാണ് അഖിൽ ഇക്കാര്യങ്ങൾ ഡോക്ടറിനോടു വെളിപ്പെടുത്തിയത്. അഖിലിന്റെ മൊഴി അടങ്ങിയ റിപ്പോർട്ട് ഡോക്ടർ പോലീസിനു കൈമാറി. അഖിലിന്റെ മൊഴിയെടുക്കാന്‍ പോലീസ് ഡോക്ടറുടെ അനുമതി തേടിയിട്ടുണ്ട്. ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടാൽ മാത്രമേ മൊഴിയെടുക്കാൻ ഡോക്ടർമാർ അനുമതി നൽകു.
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം ആസൂത്രിതമെന്നാണ് പോലീസിന്റെ എഫ്ഐആറിലുള്ളത്. കുത്തേറ്റ വിദ്യാർഥിയെ പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറിലുണ്ട്.
അതേസമയം സംഘര്‍ഷം തങ്ങളെ അറിയിക്കുന്നതില്‍ യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ക്കു വീഴ്ച പറ്റിയെന്നും പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ വിവരം പോലീസിനെ അറിയിച്ചില്ല. ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല. കോളേജിനെതിരെ യുജിസിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.