ആലപ്പുഴ: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റ സംഭവത്തിൽ എല്ലാ പ്രതികളെയും ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. 6 പ്രതികളെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.വിഷ്ണു , അശോകൻ എന്നിവർക്കായിരുന്നു കുത്തേറ്റത്.രാജേഷ് (26), അമൽ (ചന്തു–27), അഭിജിത്ത്(കണ്ണൻ– 20), ഇരട്ട സഹോദരങ്ങളായ അമ്പാടി (21), അച്ചുരാജ് (21), അനൂപ്( 26 ) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 6 ന് ആയിരുന്നു സംഭവം. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുത്തേറ്റ വിഷ്ണുവും അശോകനും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അച്ഛനായ അശോകനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മകൻ വിഷ്ണുവിന് കുത്തേറ്റത്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അശോകനെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഒളിസങ്കേതം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.