തിരുവനന്തപുരം: പി.സി ജോര്‍ജ് കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിന്‍റെ കാരണം ബോധ്യപ്പെടുത്താന്‍ പോലീസിനായില്ലെന്നും പ്രസ്തുത കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി ജോര്‍ജിനെതിരെ ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ്. പി.സി ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ല, അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ട കാര്യമില്ലെന്നും മുൻ എം.എൽ.എ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല അറസ്റ്റിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കുന്നു.
അതേസമയം, പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നാളെ അപ്പീൽ ഫയൽ ചെയ്യും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ പോലിസിന് സംസ്ഥാനസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാരിന് തിരിച്ചടിയായിരുന്നു.