തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. നാളെ പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടിയാണ് ഉത്സവം തുടങ്ങുക. മാർച്ച് 7 നാണ് പൊങ്കാല.
പണ്ടാര അടുപ്പിൽ രാവിലെ 10.30 ന് തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറുകയും തുടർന്ന് മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകരും. അതിനുശേഷമാണ് ദീപം സഹമേൽശാന്തിക്ക് കൈമാറുന്നതും , സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതും.
ഉച്ചയ്ക്ക് 2.30 നുള്ള പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്ന് 300 പൂജാരിമാരെയാണ് പ്രത്യേകം നിയോഗിച്ചിട്ടുള്ളത്. മാർച്ച് ഒന്നിന് കുത്തിയോട്ട വ്രതം ആരംഭിക്കും. 10 മുതൽ 12 വയസ്സുള്ള കുട്ടികളെ മാത്രമാണ് ഇത്തവണ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് മാർച്ച് 7 ന് രാത്രി 10.15നാണ്. മാർച്ച് 8 ന് രാത്രി 9.15ന് കാപ്പഴിച്ച് കുടിയിറക്കും അതിന് ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടുകൂടിയാണ് പൊങ്കാല മഹോത്സവം സമാപിക്കുക.