ഗുവാഹട്ടി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. അസമിലെ കമരൂപ് ജില്ലയിലെ നഗര്‍ബെരയില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പ്രദേശത്തു പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയുടെ ഭാഗമായായിരുന്നു പരിശോധന. നിരോധനത്തിന് ശേഷവും മേഖലയില്‍ പ്രവര്‍ത്തകര്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് പരിശോധിച്ചത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ അസമില്‍ മുന്‍ നിര നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് വടക്ക് കിഴക്കന്‍ റീജിയണല്‍ സെക്രട്ടറി അമീനുള്‍ ഹഖ്, അസം യൂണിറ്റ് അദ്ധ്യക്ഷന്‍ അബു സമ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായവരിലെ പ്രമുഖര്‍.
നിരോധനത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്ലുകളെ ഉന്‍മൂലനം ചെയ്യാനുളള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. രഹസ്യയോഗങ്ങളിലൂടെയും മറ്റും സംഘടിത നീക്കങ്ങള്‍ക്കുളള സാദ്ധ്യതകള്‍ തടയുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.

