മലപ്പുറം: മലപ്പുറത്ത് മരിച്ച 24 കാരന് നിപ സ്ഥിരീകരിച്ചു . പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും നിപ സ്ഥിരീകരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു.
സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായതിനെത്തുടർന്ന് ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തര ഉന്നതലയോഗം ചേര്‍ന്നിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.
ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച 24 വയസുകാരന്‍. 151 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ മൂന്നു പേർക്ക് നിപ്പ ലക്ഷണങ്ങൾ ഉണ്ട്. ഇതിൽ രണ്ടു പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

