അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അയോദ്ധ്യ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങൾ വഴിയോ ടെലിവിഷൻ, പ്രിന്റ് മാദ്ധ്യമങ്ങൾ വഴിയോ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വരുന്ന തിങ്കളാഴ്ച നടക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കി മാറ്റാൻ രാജ്യമൊന്നാകെ തയ്യാറെടുക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ ചില കോണുകളിൽ നിന്ന് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നിർദേശം. സമൂഹ മാദ്ധ്യമങ്ങൾ സർക്കാർ നീരിക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നൽകരുതെന്നും കേന്ദ്രസർക്കാർ മാദ്ധ്യമങ്ങൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.
അതെ സമയം അയോദ്ധ്യ നഗരം ഉത്സവ ലഹരിയിലാണ്. ഭക്തർ രാമനാമ മന്ത്രം ഉരുവിട്ടുകൊണ്ട് നിരത്തുകളിലൂടെ നീങ്ങുന്നു. ഹനുമാൻ വേഷധാരികളെ പലയിടത്തും കാണാം. കൊടിതോരണങ്ങൾ കെട്ടിപുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് തെരുവുകൾ. രാത്രിയിൽ വൈദ്യുത ദീപാലങ്കാരങ്ങളിൽ ജ്വലിച്ച് നിൽക്കുകയാണ് അയോദ്ധ്യ നഗരം .

