Sunday, September 20, 2026

ചിന്നക്കനാലിലെ റിസോർട്ട് വിവാദം !മാത്യു കുഴൽനാടൻ വാങ്ങിയതിൽ അമ്പത് സെന്റ് അധികഭൂമിയെന്ന് വിജിലൻസ് ! എംഎൽഎയാണ് ക്രമക്കേട് നടത്തിയത് എന്നതിന് തെളിവില്ല !

ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതിൽ അമ്പത് സെന്റ് അധികഭൂമിയെന്ന് വിജിലൻസ്. ആധാരത്തിലുള്ളതിനേക്കാൾ അമ്പത് സെന്റ് അധികമുണ്ടെന്നും ചിന്നക്കനാൽ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍റെ മൊഴിയെടുത്ത ശേഷമായിരുന്നു വിജിലൻസ് കണ്ടെത്തല്‍.അതേസമയം അധികഭൂമി കണ്ടെത്തിയാല്‍ തിരികെ നല്‍കുമെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

ഇന്ന് പന്ത്രണ്ട് മണിയോടെയാണ് മാത്യു കുഴല്‍നാടന്‍ തൊടുപുഴ വിജിലൻസ് ഓഫീസിലെത്തി ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നാലെ മൊഴി നൽകിയത്. ആധാരത്തിലുള്ളത് ഒരു ഏക്കര്‍ 23 സെന്‍റെ ഭൂമിയാണെന്നും അളന്നപ്പോള്‍ 50 സെന്‍റ് അധികം കണ്ടെത്തിയെന്നും വിജിലന്‍സ് അറിയിച്ചു.റിസോര്‍ട്ടിരിക്കുന്ന മുഴുവന്‍ ഭൂമിയും 2008 മുതല്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷന്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതാണ്. അന്നത്തെ ഉടമ വിറ്റയാളില്‍ നിന്നാണ് മാത്യു കുഴല്‍നാ‍ടന്‍ ഭൂമി വാങ്ങിയത്. മിച്ചഭൂമിയെന്ന് കുഴല്‍നാടന് അറിവുണ്ടെന്നതിന് തെളിവില്ല. ക്രയവിക്രയം നിയമവിരുദ്ധമാണ്. പോക്കുവരവ് നടന്നപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറച്ചുവെച്ചു. എന്നാല്‍, ഈ ക്രമക്കേടുകള്‍ക്കെല്ലാം പിന്നില്‍ മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല.

രജിസ്ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സിന് തെളിയിക്കാനായില്ല. ഭൂമിയിലുള്ള കെട്ടിടത്തിന്‍റെ മൂല്യം നിശ്ചയിക്കുന്നതില്‍ കുഴല്‍നാടന് ക്രമക്കേട് നടത്തിയോ എന്ന് ഇനി അന്വേഷിക്കണം. പരാതിയില്‍ വിജിലന്‍സ് ഇനി അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ കൂടി മൊഴിയെടുക്കും. അതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിക്കാനാണ് തീരുമാനം. ഇതിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ സിപിഎം നികുതി വെട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ഉന്നയിച്ചത് ആധാരത്തിൽ 1.92 കോടി വില കാണിച്ച കുഴൽനാടൻ അടുത്തദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുവെന്നായിരുന്നു ആരോപണം.

Related Articles

Latest Articles