തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമം നടത്തിയത്. ഇത് കേരളത്തിന് തന്നെ നാണക്കേടാണെന്നും മുഖ്യമന്ത്രി രാഷ്ട്രപതിയോട് മാപ്പ് പറയണമെന്നും ബിജെപി ഔദ്യോഗികമായി ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി കോൺവെയിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമം നടത്തിയത്. കേരളത്തിന് തന്നെ നടക്കേടാണിത്. രാഷ്ട്രപതിയോട് മുഖ്യമന്ത്രി മാപ്പ് പറയണം.
— BJP KERALAM (@BJP4Keralam) December 24, 2021
അതേസമയം തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത പരിപാടിയില്‍ സംഘാടന പിഴവ് ഉണ്ടായിരുന്നു. പൂജപ്പുരയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍. പണിക്കര്‍ പ്രതിമാ അനാച്ഛാദന വേദിയിലാണ് വീഴ്ച്ച സംഭവിച്ചത്. വേദിയോട് ചേർന്ന ശുചിമുറിയിൽ അടിസ്ഥാനസൗകര്യം ഉണ്ടായിരുന്നില്ല.
തുടർന്ന് ശുചിമുറി ഉപയോഗിക്കുന്നതിനായി രാഷ്ട്രപതി അകത്ത് കയറിയപ്പോഴാണ് വെള്ളമില്ല എന്നത് അറിയുന്നത്. ശേഷം അദ്ദേഹം പുറത്ത് മിനിറ്റുകളോളം കാത്തുനിന്നു. ഒടുവിൽ ബക്കറ്റിൽ സംഘാടകർ വെള്ളം കൊണ്ട് വന്ന് അദ്ദേഹത്തിന് നൽകുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ടാണ് രാഷ്ട്രപതി പൂജപ്പുരയില്‍ എത്തിയത്. വലിയ വീഴ്ച്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
മാത്രമല്ല പിണറായി സർക്കാർ പല തവണ രാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിച്ചു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും മേയറുടെ കാർ പായിച്ച് കയറ്റിയ സംഭവം ഗുരുതരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.