സെന്‍ട്രല്‍ ജയിൽ അധികൃതരെ കബളിപ്പിച്ച് ജയിൽ ചാടിയ ലഹരിക്കേസിലെ പ്രതി 40 ദിവസത്തിനു ശേഷം തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി. തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് (34) ആണ് പിടിയിലായത്. ഇയാൾക്ക് താമസ സൗകര്യമൊരുക്കിയ കാമുകിയും തമിഴ്‌നാട് ശിവഗംഗ സ്വദേശിനിയുമായ അപ്സരയേയും (21) ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്കേസിൽ 10 വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു ഇയാൾ. ഇക്കഴിഞ്ഞ ജനുവരി 14ന് രാവിലെ ആറേ മുക്കാലോടെ ജയിലിലേക്കുള്ള പത്രം എടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ്, ഗേറ്റിനു സമീപം കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഹർഷാദിനെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് ജയിൽ അധികൃതർ ടൗൺ പൊലീസിൽ വിവരം അറിയിച്ചത്. പോലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും ഹർഷാദ് ബൈക്കിൽ കൂട്ടുപുഴ പിന്നിട്ടു. സിസിടീവീ ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാകുകയും ചെയ്തു.
ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ചത് റിസ്വാനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇയാൾക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ രണ്ടാഴ്ച മുൻപ് റിസ്വാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. റിസ്വാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ഹർഷാദിനെ കണ്ടെത്താനായത്. പിടിച്ചുപറി, കവർച്ച, അടിപിടി, കഞ്ചാവ് വിൽപ്പന എന്നിങ്ങനെ ഹർഷാദിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 17 കേസുകൾ നിലവിലുണ്ട്.
ജയിൽ ചാടിയ ഹർഷാദ് ആദ്യം ബെംഗളൂരിലെത്തുകയായിരുന്നു. ഇതോടെ അപ്സരയും ബെംഗളൂരുവിലെത്തി. പിന്നീട് ഇവർ നേപ്പാൾ അതിർത്തിയിലും ദില്ലിയിലും എത്തി താമസിച്ചതായി മൊബൈൽ ടവർ ലോക്കേഷൻ പരിശോധയിൽ കണ്ടെത്തി. പിന്നീടാണ് ഇവർ തമിഴ്‌നാട്ടിൽ എത്തിയത്. ശേഷം മൊബൈൽ ഫോണോ എടിഎമ്മോ ഇവർ ഉപയോഗിച്ചില്ല. തമിഴ്നാട്ടിൽ എത്തിയ ദിവസം ശിവഗംഗയിൽ അപ്സരയും ഹർഷാദും സബ് കലക്ടറുടെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞു. പിന്നീടാണ് വാടകയ്ക്ക് എടുത്ത വേറൊരു വീട്ടിലേക്ക് താമസം മാറ്റിയത്. ടാറ്റൂ കലാകാരിയാണ് അപ്സര. ഹർഷാദിന്റെ സുഹൃത്തിന്റെ തലശേരിയിലെ സ്ഥാപനത്തിൽ ഇവർ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്സരയ്ക്ക് മറ്റൊരു ഭർത്താവുണ്ട്. ഹർഷാദിനും ഭാര്യയും കുഞ്ഞുമുണ്ട്.