Friday, January 2, 2026

എന്‍പിആര്‍ പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ചെലവ് 8,500 കോടി രൂപ

ദില്ലി: ദേശീയ ജനസംഖ്യാ പട്ടിക (എന്‍പിആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റെയും സമഗ്രമായ വിവരങ്ങള്‍
സൃഷ്ടിക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു.

ഡാറ്റാബേസില്‍ ജനസംഖ്യാപരമായതും ബയോമെട്രിക് വിശദാംശങ്ങളും ഉണ്ടായിരിക്കും. ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതില്‍ കൂടുതലോ താമസിച്ച വ്യക്തിയാണ് ”സാധാരണ താമസക്കാരന്‍”. അതല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കും അപേക്ഷിക്കാം. ഇന്ത്യയിലെ ഓരോ വ്യക്തിയും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്.

പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്‍പിആറിനായുള്ള പരിശീലനം നടക്കും. എന്‍പിആറിനായുള്ള ഡാറ്റ 2010ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ആദ്യമായി ശേഖരിച്ചത്. വീടുകള്‍ തോറുമുള്ള സര്‍വേകള്‍ ഉപയോഗിച്ച് എന്‍പിആര്‍ ഡാറ്റ 2015ല്‍ അപ്ഡേറ്റ് ചെയ്തു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍ ഇപ്പോള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. എന്‍പിആര്‍ പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ല്‍ നടക്കും

Related Articles

Latest Articles