ദില്ലി : ജന്ദര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ അത്‌ലറ്റും ഒളിംപിക് അസോസിയേഷന്‍ അദ്ധ്യക്ഷയുമായ പി.ടി ഉഷ രംഗത്ത് വന്നു. ‘താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു’ താരങ്ങളെ വിമർശിച്ചുകൊണ്ട് പിടി ഉഷ പറഞ്ഞു.
എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ പ്രതികരിച്ചു. ഉഷയിൽ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് പുനിയ കൂട്ടിച്ചേർത്തു.
അതേസമയം ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താല്‍ക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയില്‍ മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, വുഷു അസോസിയേഷന്‍ അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവര്‍ അംഗങ്ങളാകും.
അതേസമയം ഗുസ്തി താരങ്ങള്‍ ജന്ദര്‍ മന്തറില്‍ നടത്തുന്ന സമരം അഞ്ച് ദിവസങ്ങൾ പിന്നിടുകയാണ്. സമരത്തിന് ഐക്യദാർഢ്യവുമായി ദില്ലി പോലീസ് കമ്മീഷണര്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.