പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും അദ്ദേഹം രാജിവച്ച് ഒഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബന്‍വാരിലാല്‍ പുരോഹിത് കണ്ടിരുന്നു. കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യത്തെ പിന്നിലാക്കി ചണ്ഡീഗഢില്‍ മൂന്ന് മേയര്‍ സ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം അസാധുവാണെന്ന് കാണിച്ച് അതില്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ രാജി. നവംബറില്‍ നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളും പിന്നീട് ജനുവരി എട്ടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചിരുന്നു.