കോട്ടയം : സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കണ്ണീർ തോരാതെ പുതുപ്പള്ളി. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലേക്ക് ജനപ്രവാഹമാണ്. ഒരു ഭരണകർത്താവ് എന്നതിനുമപ്പുറം സ്വന്തം സഹോദരനെപ്പോലെയായിരുന്നു എല്ലാരോടും അദ്ദേഹം പെരുമാറിയിരുന്നത്. ഏതു സമയത്തും അശരണർക്ക് മുന്നിൽ പുതുപ്പള്ളിയിലെ ആ മുറ്റം തുറന്നു തന്നെ കിടന്നു. ആരോപണങ്ങൾ അദ്ദേഹത്തിന് നേരെ ഉയർന്നപ്പോഴും അദ്ദേഹത്തിനുള്ള ജനപിന്തുണയിൽ അൽപ്പം പോലും കുറവ് വന്നില്ല.കാരണം അവർക്കെല്ലാം തങ്ങളുടെ കുഞ്ഞൂഞ്ഞിനെ അറിയുമായിരുന്നു.
”2014-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം വാഹനം നല്‍കി. ഇടയ്ക്കിടെ അദ്ദേഹത്തെ കാണാന്‍ വരാറുണ്ട്, കേറി ഇരിക്കാനൊക്കെ പറയും. ഇപ്പോള്‍ കേറ്റി ഇരുത്താന്‍ പോലും ആളില്ല. നല്ലൊരു മനുഷ്യനാ, കഴിഞ്ഞവര്‍ഷമാണ് അവസാനം കണ്ടത്. മരണവാര്‍ത്ത കേട്ടയുടന്‍ വൈക്കത്തുനിന്ന് പുറപ്പെട്ടു. ഒന്നും ചിന്തിച്ചില്ല. എന്റെ സാറിനെ കാണാനുള്ള തിടുക്കം. എന്തുകാര്യങ്ങളുണ്ടേലും സാറ് സാധിച്ചുതരുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇനി കണ്ടിട്ടേ പോകുന്നുള്ളൂ”,പ്രിയനേതാവിന്റെ മരണവിവരമറിഞ്ഞ് ഇന്ന് രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയ വൈക്കം സ്വദേശിയായ ഒരു ഭിന്ന ശേഷിക്കാരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഉമ്മന്‍ചാണ്ടി തന്റെ ഉടയതമ്പുരാനാണെന്നായിരുന്നു പുതുപ്പള്ളിയിലെത്തിയ മറ്റൊരു സ്ത്രീയുടെ പ്രതികരണം. ”സാറ് എന്റെ ഉടയതമ്പുരാനായിരുന്നു. എന്നെ പട്ടിണിയില്‍നിന്ന് രക്ഷപ്പെടുത്തിയത് സാറാണ്. എനിക്ക് ജോലി മേടിച്ചുതന്നു. എന്റെ ദൈവമായിരുന്നു”, അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.