പി വി അന്‍വർ എംഎൽഎയുടെ “ഫോണ്‍ ചോര്‍ത്തല്‍” വെളിപ്പെടുത്തലിൽ ഇടപെടലുമായി രാജ്ഭവൻ. സംഭവത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്നും താനും ഫോണ്‍ ചോര്‍ത്തിയെന്നും അൻവർ പറഞ്ഞിരുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പുറത്തുവന്ന സംഭാഷണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ കത്തിൽ വ്യക്തമാക്കുന്നു.
“പി വി അന്‍വര്‍ എംഎല്‍എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സര്‍ക്കാരിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഇവരുടെ സംഭാഷണംതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായുള്ള ബാന്ധവം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സംസ്ഥാനത്ത് ഒരു എംഎല്‍എ ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ അത്യാവശ്യമാണ്. ചില വ്യക്തികള്‍ അനധികൃതമായും നിയമവിരുദ്ധമായും സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.”- രാജ്ഭവന്‍ അറിയിച്ചു.

